എന്‍ജിനിയറിങ് കോളേജുകളില്‍ ഈ മാസം 28 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ നടത്താന്‍ സര്‍വകലാശാലയുടെ നിര്‍ദേശം

 

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലെ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ മാസം 28 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ നടത്താന്‍ സര്‍വകലാശാലയുടെ നിര്‍ദേശം.സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്തി പഠനത്തിന് അവസരമൊരുക്കണമെന്ന് സര്‍വകലാശാല കോളേജുകളോട് നിര്‍ദേശിച്ചു.

ഈ മാസം 18 മുതല്‍ വിവിധ സെമസ്റ്ററുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കാനും നിര്‍ദേശമുണ്ട്. സെമസ്റ്റര്‍ പരീക്ഷകളുടെയും അടുത്ത സെമസ്റ്റര്‍ ആരംഭത്തിന്റെയും തീയതിയടക്കം വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് കോളേജുകള്‍ക്ക് നല്‍കിയത്.
പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്‌മെന്റ്, തിയറി പാഠഭാഗങ്ങളിലെ ചില വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ച എന്നിവയ്ക്ക് നേരിട്ടുള്ള ക്ലാസുകള്‍ ആവശ്യമെന്നതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്തുന്നതിന് അവസരം നല്‍കാന്‍ സര്‍വകലാശാല നിര്‍ദേശിച്ചത്. ബി.ടെക്. ഏഴാം സെമസ്റ്റര്‍, ബി.ആര്‍ക്. മൂന്നാം സെമസ്റ്റര്‍, എം.ടെക്., എം.ആര്‍ക്., എംപ്ലാന്‍ മൂന്നാം സെമസ്റ്റര്‍, എം.സി.എ., ഇന്റഗ്രേറ്റഡ് എം.സി.എ. അഞ്ചാം സെമസ്റ്റര്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 28-ന് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. ജനുവരി ഒന്‍പത് വരെ അത് തുടരും. ഫെബ്രുവരി 15 മുതല്‍ പരീക്ഷ ആരംഭിക്കാനും മാര്‍ച്ച് ഒന്നുമുതല്‍ അടുത്ത സെമസ്റ്റര്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബി.ടെക്., ബി.എച്ച്.എം.സി.ടി., ബി.ആര്‍ക്. അഞ്ചാം സെമസ്റ്റര്‍, ഇന്റഗ്രേറ്റഡ് എം.സി.എയുടെ അഞ്ച്, ഏഴ് സെമസ്റ്റര്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ജനുവരി 11-ന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിര്‍ദേശം. പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. അടുത്ത സെമസ്റ്റര്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും. മറ്റ് സെമസ്റ്ററുകാര്‍ക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നേരിട്ടുള്ള ക്ലാസുകളുണ്ടാകും

എല്ലാ വിഷയത്തിനുമുള്ള സെമസ്റ്റര്‍ അവസാന പരീക്ഷകള്‍ എഴുത്തുപരീക്ഷ തന്നെയാകും. പരമാവധി മാര്‍ക്ക് 100 തന്നെയായിരിക്കും. എം.ബി.എ.ക്ക് 60. എം.ബി.എക്ക് 42 മാര്‍ക്കിനും മറ്റുള്ളവയ്ക്ക് 70 മാര്‍ക്കിനും പരീക്ഷ നടത്തി ഒരോരുത്തര്‍ക്കും കിട്ടുന്ന മാര്‍ക്ക് 100-ലേക്ക് മാറ്റാനാണ് പ്രാഥമിക തീരുമാനം. ഇത്തരത്തില്‍ മാറ്റുന്ന മാര്‍ക്കാകും സെമസ്റ്ററിന്റെ അവസാന മാര്‍ക്ക്. പരീക്ഷാ സമയം രണ്ടേകാല്‍ മണിക്കൂറായിരിക്കും.
2019 സ്‌കീമിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്കിന്റെ സസ്റ്റെയിനബിള്‍ എന്‍ജിനിയറിങ് പരീക്ഷ അതത് കോളേജുകളാകും നടത്തുക. ചോദ്യ പേപ്പര്‍ സര്‍വകലാശാല ലഭ്യമാക്കും. ഈ സെമസ്റ്ററിലെ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പാഠ്യപദ്ധതിയില്‍ നിര്‍ദേശിക്കുന്നപോലെ രണ്ട് അധ്യാപകര്‍ തന്നെ ഉണ്ടാകും. എന്നാല്‍ പുറത്തുനിന്നുള്ള അധ്യാപകന് പകരമായി അതേ വകുപ്പിലെ മറ്റൊരു മുതിര്‍ന്ന അധ്യാപകന്‍ മതിയെന്നും നിര്‍ദേശിച്ചിണ്ട്.


Comments